Tuesday, April 20, 2010

സംഘർഷം

അവിശ്വാസി മിടുക്കനാണ്‌. ഇടത്തുവശം ചെരിഞ്ഞവനാണ്‌. ഐടി മേഘലയിൽ ജോലി. നല്ല ശംബളം. അച്ചൻ പഴയ ഗൾഫ്‌/സർക്കാർ ജോലി/ബാങ്ക്‌ ജോലി/പ്രൈവറ്റ്‌ ജോലി. അമ്മ വീട്ടമ്മ. വീട്ടിലെ ഏറ്റവും കൂടുതൽ റൊട്ടി ജയിക്കുന്നവൻ

വിശ്വാസി പാവം. യാതൊരു ചെരിവുമില്ല. ഐടി മേഘലയിൽ ജോലി. നല്ല ശംബളം. മാതാപിതാക്കളെ (ബഹു?)മാനിക്കുന്നവൻ. അച്ചൻ ഗസറ്റഡ്‌ ആപ്പീസർ. അമ്മ ഗസറ്റഡ്‌ ആപ്പീസർ. റൊട്ടി ജയിക്കുന്ന കാര്യത്തിൽ തുല്യൻ.

Labels:

Monday, February 18, 2008

ദര്‍ശനപരമ്പര

കാളി: അകത്താര്‌
ദാസന്‍: പുറത്താര്‌
കാ: കാളി
ദാ: ദാര്‍ശനികന്‍
‍കാ: എന്തിന്‌ വന്നു
ദാ: പ്രകാശം പടര്‍ത്താന്
‍കാ: എന്തു പ്രകാശം
ദാ: ഇപ്പോള്‍ ബീഡിത്തുമ്പത്തിരിക്കുന്ന തീ മാത്രം. എന്റെ പ്രപിതാമഹര്‍ പ്രോമിത്യൂസിന്റെ സഖാക്കളായിരുന്നു. ആദി കാലം മുതല്‍ ഞങ്ങള്‍ പ്രകാശജീവികളാണ്‌
കാ: ഫാ! അമ്പലത്തില്‍ ഇരുന്നു ബീഡി വലിക്കുന്നൊ *%#@$#$% ഇറങ്ങടാ വെളിയില്
‍ദാ(ബീഡി കെട്ടു): കുരങ്ങന്‌ ഗുഹക്കു വെളിയിലേക്ക്‌ നോക്കാന്‍ സമയം ആയി

--

Monday, September 18, 2006

ടൈമിംഗ്‌

പണ്ടൊരിക്കല്‍ ഞാനെന്റെ ഊന്നുവടി കടലിലാഞ്ഞുകുത്തി
കടല്‍ രണ്ടായ്പ്പിരിഞ്ഞെനിക്കായ്‌ വഴിയൊരുക്കി.

ജനങ്ങളെന്നെ മോശയുടെ പുനര്‍ജന്മമെന്നു വിളിച്ചു,
മോശപാവം കടലിനക്കരെ വടിപോലെനിന്നു.

Wednesday, August 23, 2006

ആലീസും മരണവും ഫ്ലാഷ്‌ബാക്കും.

ആലീസ്‌ ഞരമ്പു മുറിച്ച്‌ ആത്മഹത്യ ചെയ്തു. ബ്ലേഡ്‌ പിടിച്ച വലംകൈ കടിച്ചു മുറിക്കുകയായിരുന്നു. അവള്‍ക്കൊരിക്കലും ചോരയെ പേടിയില്ലായിരുന്നു, അല്ലെങ്കിലും അവളെന്തിനു ചോരയേ പേടിക്കണം അല്ലേ. ആലീസിന്റെ മരണത്തില്‍ ഏറ്റവും ദുഖിച്ചതു അവളുടെ ചെറിയച്ചനായിരുന്നു. നല്ല ഇടയനായ അയാള്‍ എന്നും അവളെ നല്ലവണ്ണം നോക്കിയിരുന്നു, പ്രത്യേകിച്ചും അവള്‍ കുളിക്കുമ്പോള്‍. അല്ലാ ഇതൊക്കെ ഞാനെന്തിനാ ഇവിടെ പറയുന്നത്‌. ഷര്‍ട്ടിന്റെ കോളറില്‍ അവസാനത്തെ മുടിയിഴ കാണുമ്പഴേക്കും ഞാനവളെ മറന്നുകഴിഞ്ഞിരുന്നു.

പണ്ടൊരിക്കല്‍ ആലീസ്‌ എന്നേയും കൂട്ടി ഒരു ലോങ്ങ്‌ ഡ്രൈവിനു പോയി. ചെന്നു നിന്നതോ ഒരു ഇടിഞ്ഞുപൊളിഞ്ഞ അമ്പലത്തിനു മുന്‍പില്‍. ആലീസും അമ്പലവും, ഒരു ചേര്‍ച്ചയില്ല അല്ലേ. എനിക്കും തോന്നി അങ്ങനെയപ്പോള്‍. അവള്‍ക്കു അവിടം കാണിച്ചുകൊടുത്തതു കോളേജിലേ ബാസ്കറ്റ്ബോള്‍ ക്യാപ്റ്റന്‍ രാജേഷാണത്രേ. അതു പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു, ഇതാണ്‌ എനിക്ക്‌ ഇഷ്ടമാകാത്തത്‌. പെണ്ണുങ്ങള്‍ ചുമ്മാ കേറിയങ്ങു ചിരിക്കും. അവളുടെ അമ്മകും ഉണ്ട്‌ ഈ അസുഖം. ഇതുപോലൊരിക്കല്‍ അവളുടെ വീട്ടില്‍ പോയപ്പോള്‍ അമ്മയേ കണ്ടിരുന്നു. ഒരു ചില്ലിനു പുറകിലെ കളര്‍ ഫോട്ടോ. അവള്‍ എല്ലാ മാസവും കോളേജ്‌ ഫീസ്‌ വാങ്ങിക്കാന്‍ ചെറിയച്ചന്റെ റൂമില്‍ പോകുമ്പോള്‍ അമ്മ വായ്‌ പൊത്തിച്ചിരിക്കാറുണ്ടത്രേ. എനിക്കാണെങ്കില്‍ ചുമ്മാ ചിരിക്കുന്ന പെണ്ണുങ്ങളെ കണ്ണെടുത്താല്‍ കണ്ടു കൂട.

അപ്പോ പറഞ്ഞു വന്നതു, ആലീസും ഞാനും അമ്പലത്തില്‍. ആ അമ്പലത്തിന്മേല്‍ സൂര്യന്‍ നോക്കുന്നതു ഒളിച്ചാണത്രേ. ചെരിഞ്ഞു വീഴുന്ന ആ കിരണങ്ങള്‍ പ്രണയമുള്ളവര്‍ക്കും സ്വപ്നജീവികള്‍ക്കും മാത്രം അനുഭവിക്കാന്‍ കഴിയും. അമ്പലത്തിനടുത്തുള്ള മൊട്ടക്കുന്നിന്റെ അപ്പുറത്ത്‌ നീണ്ടുകിടക്കുന്ന മണലില്‍ വട്ടത്തിലാണു കാറ്റു പറക്കുക. കാറ്റു വട്ടത്തില്‍ പറക്കുമ്പോള്‍ മണലില്‍ പിറക്കുന്ന റോസാപ്പൂക്കള്‍ അവളെനിക്കു കാണിച്ചു തന്നു. ആ മണലില്‍ ഞങ്ങള്‍ പേരുകളെഴുതിയപ്പോള്‍ കാറ്റു നേരേയടിച്ച്‌ അതിന്മേള്‍ കുഞ്ഞു കുഞ്ഞു നൂലുകള്‍ നെയ്തു. ആ നൂലുകള്‍ പിരിച്ചൊരു കയറുണ്ടാക്കി അവളെന്നെ മുറുകെ കെട്ടി. കെട്ടുകള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ അവളുടെ ശ്വാസത്തിനു റോസാപ്പൂക്കളുടെ മണമായിരുന്നു പഴുത്ത മണലിന്റെ ചൂടും.

****

എന്തു കൊണ്ടോ ഞാനതിനു ശേഷം റോസാപ്പുക്കളേ സ്നേഹിച്ചു തുടങ്ങി. റോസാപ്പൂക്കുഞ്ഞുങ്ങളെ വസ്ത്രത്തില്‍ അണിയാറുള്ള മന്ത്രിയേയും ഞാന്‍ സ്നേഹിച്ചു. മന്ത്രിയുടെ മകളേയും മകളുടെ മകനേയും ഞാന്‍ സ്നേഹിച്ചു. മകന്റെ ശരീരം പൊട്ടിച്ചിതറിയപ്പോള്‍ തെറിച്ച ചോരയുടെ ചുകപ്പിനെ ഞാന്‍ സ്നേഹിച്ചു. ചുകപ്പിന്റെ ആദര്‍ശങ്ങളേയും ചുകന്ന ദര്‍ശനങ്ങളേയും ഞാന്‍ സ്നേഹിച്ചു. ആദര്‍ശങ്ങള്‍ക്കു പ്രജോദനമായ സങ്കല്‍പ്പനഗരിയേയും സ്രഷ്ടാവിനേയും ഞാന്‍ സ്നേഹിച്ചു. ഇവയൊന്നും എന്നെ തിരിച്ചു സ്നേഹിക്കില്ലന്നു മനസ്സിലാക്കിയ നിമിഷം ഞാന്‍ ആലീസിനു സ്നേഹിച്ചു.

ആലീസിനോടൊപ്പം കറങ്ങുന്ന കാറ്റിന്റെ നടുവില്‍ നിന്നപ്പോള്‍ എന്റെ തലക്കു മുകളില്‍ പപ്പട വട്ടത്തില്‍ ഒരു വളയം രൂപപ്പെട്ടു. ദിവസങ്ങള്‍ പോകവേ വളത്തിന്റെ വലിപ്പം കൂടി കൂടി വന്നു. പെട്ടന്നൊരു ദിവസം അതില്‍ നിന്നും പ്രകാശം വമിക്കാന്‍ തുടങ്ങി. ഞാന്‍ ദിവ്യനായി വാഴ്ത്തപ്പെട്ടു. പ്രകാശം തട്ടുമ്പോല്‍ മാറുന്ന രോഗവുമായി എന്റെ മുന്‍പില്‍ ആളുകള്‍ തടിച്ചുകൂടുമ്പോഴേക്കും ആലീസ്‌ മരിച്ചു കഴിഞ്ഞിരുന്നു.

Thursday, July 13, 2006

രമചദ്രികുട്ടപ്പം: ചെമ്മരിയാടുകള്‍ക്കു മാത്രമറിയുന്ന കഥ.

ഇന്റര്‍വെല്‍ സമയം. ഇടുങ്ങിയ ജനലരികില്‍ ഐസ്ക്രീം നുണഞ്ഞുകൊണ്ട്‌ പരസ്പരം ചേര്‍ന്നു രമണനും ചന്ദ്രികയും നിന്നു. ജീവിതവിജയം രുചിച്ച മനുഷ്യന്റെ ധാര്‍ഷ്ട്യവും ജന്മനാടു തന്ന സ്ഥായീഭാവമായ പുച്ഛവും രമണന്റെ മുഖത്തു തെളിഞ്ഞു കാണാം. അല്‍പവസ്ത്രധാരിണിയായ ചന്ദ്രികയുടെ വെണ്ണക്കാലുകളില്‍ മറ്റുള്ളവരുടെ ദ്രുഷ്ടി പതിയുന്നതു അയാളില്‍ അലോസരം സ്രുഷ്ടിച്ചു. എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും... രമണന്‍ പറഞ്ഞു തുടങ്ങി.

എന്തൊരു ബോറു സിനിമ കാണാനാണു ചന്ദ്രേ നിയ്യെന്നെ കൂട്ടിക്കോണ്ടു വന്നതു. ഈ യാത്രയില്‍ ആകെ മുതലായതു നമ്മളിപ്പോള്‍ നുണയുന്ന ഈ ഐസ്ക്രീം മാത്രം. ആര്‍ക്കും പറയാന്‍ പുതുതായി ഒന്നും ഇല്ലേ. രമണന്റെ സംസാരം ചന്ദ്രികക്കു രസിക്കുന്നില്ലായിരുന്നു. ഏങ്കിലും ചന്ദ്രികേ ലോകമല്ലേ... രമണന്‍ തുടര്‍ന്നു.

ഈ പരന്നൊഴുകുന്ന വാഹങ്ങല്‍ക്കപ്പുറെ കൂണുപോലെ നില്‍ക്കുന്ന കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ നമ്മുക്കു നോക്കെത്താത്തിടത്തു ചില്ലുകൊണ്ടുണ്ടാക്കിയ ഒരു കെട്ടിടസമുച്ഛയത്തിലാണു കുട്ടപ്പായി ജോലിനോക്കുന്നതു. അവിടുന്നു തെല്ലുനീങ്ങിയാല്‍ ഈ നഗരം അവസാനിക്കും. പിന്നെ നീ കാണുന്ന ഗ്രാമത്തിലെ വരണ്ട ഭൂമിയുടെ ഒത്തനടുക്കു ഒരു കൊച്ചുകുളമുണ്ട്‌. ആ കുളത്തിന്റെ ഈര്‍പ്പം മൂലം അതിനുചുട്ടും വളര്‍ന്ന പുല്ലുതീറ്റിക്കുവാന്‍ തന്റെ അച്ഛന്റെ ചെമ്മരിയാടുകളെ മേച്ചുകൊണ്ടു ഒരു ആട്ടിടയന്‍ വരും. വിവാഹം കഴിച്ചിട്ടില്ലാത്ത അവന്റെ അച്ഛന്‍ ഒരു ചെമ്മരിയാട്ടിന്‍കുട്ടിയെ ദത്തെടുത്തിരുന്നു. അയാല്‍ അതിന്റെ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം പുലര്‍ച്ചെ ആട്ടിന്‍പറ്റത്തിനിടയില്‍ അയാള്‍കു ഒരു പിഞ്ചുകുഞ്ഞിനെ കിട്ടി. ആ കുഞ്ഞിനയാള്‍ കുരിമഗ എന്നു പേരിട്ടു. ചന്ദ്രിക ഇന്റര്‍വെല്‍ സമയം കഴിഞ്ഞെന്ന തിരിച്ചറിവില്‍ അസ്വസ്ഥയായി. ....സ്വീകരിച്ചാല്‍ അച്ഛനും അമ്മക്കും എന്തു തോന്നും.... രമണന്‍ തുടര്‍ന്നു.

കുരിമഗ ആടുകളെ കുളത്തിനരികല്‍ മേയ്ക്കാന്‍ വിട്ടിട്ടു അടുത്തുള്ള പുളിമരച്ചുവട്ടിലിരുന്നു ഓടക്കുഴല്‍ ഊതും. അവന്റെ വേണുവില്‍ നിന്നുതിരുന്ന മധുരഗാനം മൂലമാണു ആ കുളം ഏതു വേനലിലും വറ്റാത്തതെന്നു നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. ആ ഗാനലഹരിയില്‍ മതിമറന്ന പുളിമരത്തിന്റെ ഇലകള്‍ എന്നും കൂമ്പിയ നിലയില്‍ കാണപ്പെട്ടിരുന്നു. വൈകുന്നേരം അച്ഛന്‍ വന്നു ചെമ്മരിയാടുകളുടെ എണ്ണമെടുത്തു കഴിഞ്ഞാല്‍ അവര്‍ തിരിച്ചു നടക്കും. വഴിമധ്യേയുള്ള ഒരു വേശ്യാഗ്രഹത്തില്‍ അച്ഛന്‍ കയറിപ്പോകുമ്പോള്‍ അവന്‍ ചെമ്മരിയാടുകളോടൊപ്പ്പ്പം വെളിയിലിരുന്നു മൈല്‍ക്കുറ്റിയോടു സംസാരിക്കും. ആ മൈല്‍ക്കുറ്റിക്കു പറയാനുള്ള കഥകള്‍ അവനു മനപ്പാഠമായിരുന്നു. ചന്ദ്രിക ഒന്നിളകി രമണന്റെ കണ്ണില്‍ കണ്ണും നട്ടു നിന്നു. ...എന്തിനീ നശ്വര ജീവിതത്തില്‍ എന്തു വെണെമെങ്കിലും ഞാന്‍ സഹിക്കാം.... രമണന്‍ ഒന്നുനിര്‍ത്തി തുടര്‍ന്നു.

വഴിതെറ്റിയെത്തുന്ന കാറുകാരെയും വല്ലപ്പോഴും നീങ്ങുന്ന കാളവണ്ടികളെയും കുറിച്ചു ആ മൈല്‍കുറ്റി എന്നും വാചാലനാകും. ആ വേശ്യക്കു പണ്ടൊരു ഭര്‍ത്താവുണ്ടായിരുന്നു. അയാളില്‍ സുന്ദരിയായ ഒരു മകളും. പൊക്കം കുറഞ്ഞ അവള്‍ കുരിമഗ മുരളിയൂതുന്നതു മറഞ്ഞിരുന്നു കേള്‍ക്കുമായിരുന്നു. പക്ഷെ അവിടെ കനാല്‍ പണിയാന്‍ വന്ന എഞ്ചിനിയറുടെ കൂടെ അവള്‍ ആരോടും മിണ്ടാതെ പോയി. ചന്ദ്രികയിപ്പോള്‍ അകലത്തിലെവിടെയോ കണ്ണും നട്ടു നില്‍ക്കുന്നു. ...കൊച്ചുകുഞ്ഞാനു നീ എന്റെ കണ്ണില്‍.... രമണന്‍ തുടര്‍ന്നു.

ചന്ദ്രേ, നിനക്കു മടുപ്പു തോന്നുന്നുണ്ടോ എന്റെയീ കഥ കേള്‍ക്കുമ്പോള്‍. എനിക്കിതൊരിക്കലും മടുക്കാത്ത കഥയാണു. ആ കാറുകാരന്‍ എന്നെ മുട്ടിയില്ലായിരുന്നെങ്കില്‍ ഞാനിന്നും മൈല്‍ക്കുറ്റികളോടു സംസാരിക്കുമായിരുന്നു. അയാള്‍ എന്നെ സ്വാമിജിയുടെ അടുത്തെച്ചില്ലയിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ചിന്തിക്കാന്‍ പഠിക്കില്ലായിരുന്നു. ഒരിക്കലും എന്റെ അച്ഛന്റെ ദത്തുപുത്രനായി ഇവിടെ എത്തില്ലായിരുന്നു. എന്റെ ഗ്രാമത്തിലെ കുളമിപ്പോള്‍ വറ്റിയിരിക്കും. ആ പുളിമരം ഇപ്പോള്‍ കായ്‌ നല്‍കുന്നുണ്ടാവാം. നിന്നെ ഞാന്‍ കണ്ടു. നിന്റെയുള്ളില്‍ ജീവന്റെ വിത്തുക്കള്‍ എറിഞ്ഞു. ചന്ദ്രിക മന്ദസ്മിതത്തോടെ കേട്ടു നിന്നു. രമണന്‍ പുഞ്ചിരിതൂകി തുടര്‍ന്നു.

ചന്ദ്രേ, നമ്മുക്കു സിനിമയുടെ ശേഷം ഭാഗം കാണാം. ...എങ്കിലും ഹാ നിനക്കോര്‍മ്മ വേണം സങ്കല്‍പ ലോകമല്ലീയുലകം. രമണന്‍ പറഞ്ഞു നിര്‍ത്തി.

Friday, June 30, 2006

കടലിരമ്പുന്നത്‌

കുഞ്ഞുമീനുകളെ പ്രണയിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ബാല്യകാലത്തെനിക്ക്‌. തനിക്കു ചികളയും ചിറകും ഇല്ലാത്താതില്‍ അവള്‍ വല്ലാതെ ദുഖിച്ചിരുന്നു. മണിക്കൂറുകളോളം കുളക്കടവിലും പുഴക്കരയിലും അവള്‍ ചിലവഴിച്ചിരുന്നു. തുടരെ രണ്ടു ദിവസം സ്കൂളില്‍ വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ മുത്തശ്ശി പറഞ്ഞ മത്സ്യകന്യകയെ അവള്‍ വിവരിച്ചു. ആ മത്സ്യകന്യക വെയില്‍ കായാന്‍ വരുന്നതും കാത്തു പുഴക്കരയില്‍ മറഞ്ഞിരിക്കുകയായിരുന്നത്രെ അവള്‍. സമയം കിട്ടുമ്പോളൊക്കെ പുഴക്കരയിലും കുളക്കടവിലും അവളോടൊപ്പമിരിക്കാറുള്ള ഞാന്‍ പക്ഷെ ഞാനില്ലാത്ത ഒരു ദിവസം അവള്‍ പുഴയുടെ ആഴങ്ങളിലേക്കിറങ്ങിപ്പോയി.

അച്ചന്‍ കൊടുത്ത പൂവും അരിയും വാങ്ങാതെ വലിയ അലകളുണ്ടാക്കി അവള്‍ ആഴിയിലേക്കു ഊളിയിടുന്നതു ഞാനറിഞ്ഞു. കഴുത്തിനു പിറകില്‍ ചികളയും കൈകാലുകള്‍ക്കു അസാധാരണ വലിപ്പവും സ്വീകരിച്ച അവള്‍ ഒരു മത്സ്യകന്യകയേപ്പോലെ വടിവൊത്തവളായിക്കഴിഞ്ഞിരുന്നു.

കാലമുരുണ്ടപ്പോള്‍ കടലില്ലാത്ത ഈ നഗരത്തിലേക്കു ചേക്കേറിയ ഞാന്‍ സ്വന്തം വീടു കുഞ്ഞുമീനുകളെ ചില്ലുകൂടുകളിലാക്കി നിറച്ചു. ഒരു ദിവസം അവയെല്ലാം പൊട്ടിയാല്‍ വീടു മുങ്ങിത്താഴുമെന്നു എന്റെ ഭാര്യ ഭയന്നു. അവള്‍ക്കെന്തറിയാം കടലിരമ്പുന്നതു എങ്ങിനെന്നു.

ഭീമന്‍ ട്രോളികള്‍ എന്റെ പഴയ കൂട്ടുകാരിയുടെ സാമ്രാജ്യത്തെ ഞടുക്കിയപ്പോള്‍ അവള്‍ ക്ഷമിച്ചിരിക്കാം. മുനുഷ്യന്റെ ബുദ്ധിശൂന്യത അവളുടെ മാറില്‍ മാലിന്യമെറിഞ്ഞപ്പോള്‍ അവള്‍ വേദന കടിച്ചമര്‍ത്തി. അവളുടെ ഓമനമക്കള്‍ നമ്മുടെ തീന്മേശയലങ്കരിച്ചപ്പോള്‍ അവല്‍ നെഞ്ചുപൊട്ടിക്കരഞ്ഞു. ആ കരച്ചിലിന്റെ മാറ്റൊലി കടലിന്റെ അടിത്തട്ടിളക്കി. അര്‍ത്തട്ടഹസിച്ചുകൊണ്ടു കടല്‍ കരയെ നക്കിത്തുവര്‍ത്തി. അവളുടെ മക്കള്‍ മനുഷ്യമാംസം രുചിച്ചറിഞ്ഞു. കലിയടങ്ങിയ അവള്‍ കിതച്ചു.

ഞാനിന്നും എന്റെ വീട്ടിലെ ചില്ലുകൂടുകള്‍ കുഞ്ഞുമീനുകളെക്കൊണ്ടു നിറക്കുന്നു.

Wednesday, June 21, 2006

സഹശയനം.

ഹരി നേരത്തെ ഉണര്‍ന്നു. നന്നായി ഉറങ്ങിയതിന്റെ ഉന്മേഷം പ്രഭാതത്തിനു ഭംഗി കൂട്ടി. മുറിക്കടുത്തൊഴുകുന്ന ഓടയുടെ ദുര്‍ഗന്ധം അസഹനീയമാകുന്ന ഏതോ ഒരു നിമിഷത്തില്‍ ഞെട്ടിയുണരുകയാണു പതിവു. ഒരിക്കലും തുറന്നിട്ടില്ലാത്ത ജനലിന്റെ അരികില്‍ നിന്നു തന്റെ കട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടിയെ നോക്കി. തനിക്കു പേരുപോലും അറിയാത്തവള്‍.

രത്നക്കു ഇവളേക്കാള്‍ പത്തു വയസ്സെങ്കിലും കൂടുതല്‍ കാണും. ഇന്നലെ പതിവില്ലാതെ അവള്‍ പറഞ്ഞു, നിനക്കാ നാറുന്ന മുറി വിട്ടു കൂടെ. ആ വരിയിലെ രണ്ടു പേരാണു ഇന്നു ഹോസ്പിറ്റലില്‍ വന്നതു.

ഭര്‍ത്താവു മരിച്ച എന്റെ വീട്ടുടമസ്ത താമസ്സിക്കുന്നതു അടുത്തുള്ള കൂരയിലാണ്‌. എന്റെ വാടക മാത്രമാണു അവര്‍ക്കൊരു വരുമാനം. ഈ ദുര്‍ഗന്ധം സഹിച്ചു ആരും ഇവിടെ വാടകക്കു വരില്ല. ഞാനും വിട്ടു പോയാല്‍ അവര്‍ പട്ടിണിയാകും. അവള്‍ക്കിതൊന്നും ഓര്‍ക്കേണ്ടതില്ലല്ലോ.

രത്നാ, നീയിന്നു രാത്രി എന്റെ കൂടെ കിടക്കുമോ. കൂടെ താമസ്സിച്ചിരുന്ന ബംഗാളിപ്പയ്യന്‍ ഈ ഗന്ധം സഹിക്കവയ്യാതെ പോയതില്‍ പിന്നെ ഞാന്‍ വളരെ ഒറ്റക്കാണ്‌. അടുത്തൊഴുകുന്ന ഓടയില്‍, മേല്‍ നിറയെ മുള്ളുള്ള ഒരു കൂറ്റന്‍ പാമ്പിനെ എന്റെ ജന്മിയുടെ ഇളയ മകന്‍ കണ്ടിട്ടുണ്ട്‌. ആ പാമ്പിനു, ഉറക്കമില്ലാതെ കാവലിരുന്നു ഞാന്‍ തളര്‍ന്നിരിക്കുന്നു. ഉറക്കം വീഴുംബോള്‍ അതിന്റെ ചുകന്ന കണ്ണുകള്‍ സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണരുന്നു. ജോലിയില്‍ ഒട്ടും ശ്രദ്ധ കിട്ടുന്നില്ല. ഈ ജോലിയും പോയാല്‍ എനിക്കീ മഹാനഗരത്തില്‍ നിലനില്‍പ്പില്ല. അവള്‍ ഒന്നും മിണ്ടാതിരുന്നു തിരയെണ്ണി.

രാത്രി ജാനകിറാം കൊണ്ടുവന്ന പെണ്‍കുട്ടിയോടു പറഞ്ഞു, എന്നോടു ഒട്ടിക്കിടക്കുക, എനിക്കിന്നു പേടിയില്ലാതുറങ്ങണം.

അവള്‍ കണ്ണുതിരുമ്മി എഴുന്നേട്ടു. അവളുടെ കവിളിലെ കാവിനിറം തലയിണവിരിയില്‍ പതിഞ്ഞിരുന്നു. നീട്ടിയ മുപ്പതു രൂപയില്‍ അവളുടെ കുഴിഞ്ഞ കണ്ണുകള്‍ തിളങ്ങി.

ഇന്നും വരുമോ? അവള്‍ തലകുലുക്കി.