കടലിരമ്പുന്നത്
കുഞ്ഞുമീനുകളെ പ്രണയിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ബാല്യകാലത്തെനിക്ക്. തനിക്കു ചികളയും ചിറകും ഇല്ലാത്താതില്‍ അവള്‍ വല്ലാതെ ദുഖിച്ചിരുന്നു. മണിക്കൂറുകളോളം കുളക്കടവിലും പുഴക്കരയിലും അവള്‍ ചിലവഴിച്ചിരുന്നു. തുടരെ രണ്ടു ദിവസം സ്കൂളില്‍ വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ മുത്തശ്ശി പറഞ്ഞ മത്സ്യകന്യകയെ അവള്‍ വിവരിച്ചു. ആ മത്സ്യകന്യക വെയില്‍ കായാന്‍ വരുന്നതും കാത്തു പുഴക്കരയില്‍ മറഞ്ഞിരിക്കുകയായിരുന്നത്രെ അവള്‍. സമയം കിട്ടുമ്പോളൊക്കെ പുഴക്കരയിലും കുളക്കടവിലും അവളോടൊപ്പമിരിക്കാറുള്ള ഞാന്‍ പക്ഷെ ഞാനില്ലാത്ത ഒരു ദിവസം അവള്‍ പുഴയുടെ ആഴങ്ങളിലേക്കിറങ്ങിപ്പോയി.
അച്ചന്‍ കൊടുത്ത പൂവും അരിയും വാങ്ങാതെ വലിയ അലകളുണ്ടാക്കി അവള്‍ ആഴിയിലേക്കു ഊളിയിടുന്നതു ഞാനറിഞ്ഞു. കഴുത്തിനു പിറകില്‍ ചികളയും കൈകാലുകള്‍ക്കു അസാധാരണ വലിപ്പവും സ്വീകരിച്ച അവള്‍ ഒരു മത്സ്യകന്യകയേപ്പോലെ വടിവൊത്തവളായിക്കഴിഞ്ഞിരുന്നു.
കാലമുരുണ്ടപ്പോള്‍ കടലില്ലാത്ത ഈ നഗരത്തിലേക്കു ചേക്കേറിയ ഞാന്‍ സ്വന്തം വീടു കുഞ്ഞുമീനുകളെ ചില്ലുകൂടുകളിലാക്കി നിറച്ചു. ഒരു ദിവസം അവയെല്ലാം പൊട്ടിയാല്‍ വീടു മുങ്ങിത്താഴുമെന്നു എന്റെ ഭാര്യ ഭയന്നു. അവള്‍ക്കെന്തറിയാം കടലിരമ്പുന്നതു എങ്ങിനെന്നു.
ഭീമന്‍ ട്രോളികള്‍ എന്റെ പഴയ കൂട്ടുകാരിയുടെ സാമ്രാജ്യത്തെ ഞടുക്കിയപ്പോള്‍ അവള്‍ ക്ഷമിച്ചിരിക്കാം. മുനുഷ്യന്റെ ബുദ്ധിശൂന്യത അവളുടെ മാറില്‍ മാലിന്യമെറിഞ്ഞപ്പോള്‍ അവള്‍ വേദന കടിച്ചമര്‍ത്തി. അവളുടെ ഓമനമക്കള്‍ നമ്മുടെ തീന്മേശയലങ്കരിച്ചപ്പോള്‍ അവല്‍ നെഞ്ചുപൊട്ടിക്കരഞ്ഞു. ആ കരച്ചിലിന്റെ മാറ്റൊലി കടലിന്റെ അടിത്തട്ടിളക്കി. അര്‍ത്തട്ടഹസിച്ചുകൊണ്ടു കടല്‍ കരയെ നക്കിത്തുവര്‍ത്തി. അവളുടെ മക്കള്‍ മനുഷ്യമാംസം രുചിച്ചറിഞ്ഞു. കലിയടങ്ങിയ അവള്‍ കിതച്ചു.
ഞാനിന്നും എന്റെ വീട്ടിലെ ചില്ലുകൂടുകള്‍ കുഞ്ഞുമീനുകളെക്കൊണ്ടു നിറക്കുന്നു.